നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി, മാധ്യമ പ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയ കേസും തുടര്‍ന്നുണ്ടായ സംഭവ വികാസങ്ങളും വലിയ ചര്‍ച്ചയായിരുന്നു. വിഷയത്തില്‍ സുരേഷ് ഗോപിയെ വിമര്‍ശിച്ചും പിന്തുണച്ചും നിരവധി പേര്‍ എത്തിയിരുന്നു.
വിഷയവുമായി ബന്ധപ്പെട്ടുള്ള എല്ലാ സോഷ്യല്‍ മീഡിയ പോസ്റ്റിന് താഴെയും ‘വീ സപ്പോര്‍ട്ട് സുരേഷ് ഗോപി’ എന്ന കമന്റ് സജീവമായിരുന്നു. നിങ്ങളുടെ രാഷ്ട്രീയം എന്തുമാകട്ടെ, മനസ്സില്‍ നന്മയും സ്‌നേഹവും ഉള്ള മലയാളികള്‍ ‘സപ്പോര്‍ട്ട് സുരേഷ് ഗോപി’-എന്നായിരുന്നു ഈ കമന്റുകള്‍.
സുരേഷ് ഗോപിയുമായി ബന്ധപ്പെട്ട എല്ലാ പോസ്റ്റിന് താഴെയും ഈ കമന്റ് എത്തിയിരുന്നു. പരിധി വിട്ടപ്പോള്‍ ഈ കമന്റ് പരിഹാസങ്ങള്‍ക്കും ഇടയായിരുന്നു. എന്നാല്‍ ഇപ്പോഴിത സുരേഷ് ഗോപിക്ക് വേണ്ടി നടക്കുന്ന പിആര്‍ വര്‍ക്കാണ് ഈ കോപ്പി പേസ്റ്റ് കമന്റ് എന്നാണ് മാധ്യമ പ്രവര്‍ത്തകന്‍ ശ്രീജിത്ത് ദിവാകരന്‍ ആരോപിക്കുന്നത്.
ആ പോസ്റ്റ് ഇങ്ങനെ
സംഘ പരിവാറിന്റെ സോഷ്യൽ മീഡിയ / ഓൺലൈൻ വ്യാജ വാർത്ത നിർമ്മിതിയുടെ മറ്റൊരു ഉദാഹരണം.
വിലയ്ക്കെടുക്കപ്പെട്ട പേജുകൾ, ന്യൂസ് പോർട്ടലുകൾ എന്ന മട്ടിൽ പെയ്ഡ് വാർത്തകൾക്കുള്ള വില്പനയ്ക്ക് ബോർഡും കഴുത്തിലഞ്ഞിരിക്കുന്ന ഓൺലൈനുകൾ എന്നിങ്ങനെ സംഘപരിവാറിന് വേണ്ടി കണ്ടന്റ് ജനറേറ്റ് ചെയ്യുന്ന ഇടങ്ങൾക്ക് ഉദാഹരണങ്ങൾ.
ഇത് 27 എണ്ണം മാത്രം. നൂറ് കണക്കിനുണ്ടിവ. മാരക വൈറസുകളുടെ കാരിയേഴ്സ് !
ബ്ലോക്ക് ചെയ്തും ഇവയെല്ലാം എന്താണെന്ന് പരസ്പരം പറഞ്ഞുമൊക്കെ കഴിയുന്നത്ര പ്രതിരോധിക്കാം.
ഇമേജുകൾ സമാനമായ പോസ്റ്റിന് കീഴെ അൻസാർ മതിലകം പങ്ക് വച്ചവ.
സോഷ്യല്‍ മീഡിയ വഴി വന്‍ പിആര്‍ വര്‍ക്കാണ് ബിജെപി നടത്തുന്നത് എന്നാണ് ശ്രീജിത്ത് ദിവാകരന്‍ പറയുന്നത്. ഒരേ വാക്കുകള്‍ കോപ്പി പേസ്റ്റ് ചെയ്ത നിരവധി കമന്റുകളുടെ സ്‌ക്രീന്‍ ഷോട്ടുകളും ശ്രീജിത്ത് പങ്കുവച്ചു.
കൂടാതെ സുരേഷ് ഗോപിയുടെ പിആര്‍ വര്‍ക്കിന് വേണ്ടി നിരവധി സോഷ്യല്‍ മീഡിയ പേജുകള്‍ ബിജെപി വിലയ്ക്ക് വാങ്ങിയിട്ടുണ്ടെന്നും ശ്രീജിത്ത് ആരോപിച്ചു. ഈ പേജുകളുടെ സ്‌ക്രീന്‍ ഷോട്ടുകളും ശ്രീജിത്ത് പങ്കുവച്ചു.