ശബരി മല അയ്യപ്പനെ കാണാൻ ഗംഗയുടെ തീരത്തു നിന്ന് പമ്പാ തടം വരെ നടന്നെത്തി രൺബീർ സിങ്. ഉത്തരാഖണ്ഡ് സ്വദേശിയായ രൺബീർ സിങ് അയ്യപ്പനെ കാണാൻ പത്തുമാസം കൊണ്ട് കാൽ നടയായി താണ്ടിയത് നാലായിരത്തോളം കിലോമീറ്ററാണ്.
ബി.എസ്‌സി. കംപ്യൂട്ടർ സയൻസ് ബിരുദധാരിയായ ഇയാൾ ഹരിയാണയിൽ ഡേറ്റാ അനലിസ്റ്റായി ജോലിനോക്കിയിരുന്നു.എന്നാൽ രാജ്യം മുഴുവനുള്ള തീർഥാടനകേന്ദ്രങ്ങളിലേക്ക് കാൽനടയായി എത്തുകയെന്ന ലക്ഷ്യത്തോടെ ജോലി ഉപേക്ഷിച്ചു.
മാർച്ച് പത്തിന് ഉത്തർപ്രദേശിലെ വൃന്ദാവനിൽനിന്നാണ് യാത്ര തുടങ്ങിയത്. മധ്യപ്രദേശ്, ഗുജറാത്ത്, മഹാരാഷ്ട്ര, കർണാടക തുടങ്ങി ഒൻപത് സംസ്ഥാനങ്ങളിലെ പ്രമുഖ തീർഥാടനകേന്ദ്രങ്ങൾ സന്ദർശിച്ചതായി രൺബീർ സിങ് പറയുന്നു. ക്ഷേത്രങ്ങളിലാണ് താമസം. ഭക്ഷണവും അവിടങ്ങളിൽനിന്നുതന്നെ. ദേശീയപതാകയും ശിവരൂപം പതിപ്പിച്ച പതാകയും തോൾബാഗിൽ സ്ഥാപിച്ചാണ് നടത്തം.
വെള്ളിയാഴ്ച പമ്പയിലെത്തിയ രൺബീർ ശനിയാഴ്ചയാണ് കെട്ടു നിറച്ച് സന്നിധാനത്തേക്ക് യാത്രതിരിച്ചത്. ഞായറാഴ്ച ദർശനം നടത്തി തിരിച്ചിറങ്ങി. തന്റെ യാത്രാ വിശേഷങ്ങൾ പങ്കുവയ്ക്കാനായി kartikmahakal എന്ന യൂട്യൂബ് ചാനലും തുടങ്ങിയിട്ടുണ്ട്. ശബരിമല ദർശനത്തിനു ശേഷം നാട്ടിലേക്ക് മടക്ക യാത്ര എങ്ങനെയാകണമെന്നത് ഇതുവരെ തീരുമാനിച്ചിട്ടില്ല.