
ബ്രസീലിൽ നിന്നും വന്നെത്തിയ അസ്റ്റെരാഷ്യ എന്ന കുടുംബത്തിൽപെട്ട ഔഷധ സസ്യമാണ് വിശല്യകരണി. ഇംഗ്ലീഷിൽ അയ്യപ്പന റ്റീ എന്നും സംസ്കൃതത്തിൽ അജപർണ എന്നും അറിയപ്പെടുന്നു. മലയാളത്തിൽ വിഷപ്പച്ച, അയ്യപ്പാന, അയ്യപ്പന, ചുവന്ന കൈയോന്നി, മൃതസഞ്ജീവനി എന്നും പറയും. ഈ ചെടി നിൽക്കുന്നിടത്തു പാമ്പുകൾ വരില്ലെന്നും പറയുന്നു. ഹൃദയാഘാതം വന്ന് ബോധം നഷ്ടപ്പെട്ടാൽ ഇത് ഉപയോഗിക്കാറുണ്ട്. ഈ ചെടിയുടെ നീരും, ഇലയരച്ചുണ്ടാക്കുന്ന ലേപ്യവും മുറിവുകൾക്കു് അണുബാധയേൽക്കാതിരിക്കാനും, മുറുവുണക്കാനും ഉപയോഗിച്ചു വരുന്നു.
പ്രധാനമായും മലബാറിലെ ഇടനാടൻ കുന്നുകളിൽ ഇവ വളരുന്നു.

ഔഷധ ഉപയോഗം:
സമൂലം ഔഷധമായി ഉപയോഗിക്കുന്നു. രക്തം വരുന്ന മൂലക്കുരു, വിഷ ജന്തുക്കളുടെ കടി, മുറിവു് എന്നിവയുടെ ചികിൽസക്ക് ഉത്തമം.
രാമായണ കഥയിൽ വിശല്യകരണി പരാമർശിക്കുന്നുണ്ടു്. ഇന്ദ്രജിത്തിന്റെ ബ്രഹ്മാസ്ത്രമേറ്റ് അബോധാവസ്ഥയിലായ ലക്ഷമണനെ രക്ഷിക്കാൻ ജാംബവാന്റെ നിർദ്ദേശമനുസരിച്ചു് ഹനുമാൻ ഹിമാലയത്തിൽ നിന്നും കൊണ്ടുവന്ന ഔഷധങ്ങളിൽ വിശല്യകരണിയുമുണ്ട്.
ആയുധങ്ങളാലുണ്ടാകുന്ന മുറിവുണക്കാൻ ഇതുപയോഗിക്കുന്നുവെന്നും പറയുന്നു. ഹനുമാൻ ഹിമാലയത്തിൽ നിന്നും മലപൊക്കി കൊണ്ടുവന്നപ്പോൾ അടർന്നുവീണതെന്നു വിശ്വസിക്കുന്ന മലകളിൽ ഒന്നാണ് ഏഴിമല. ഏഴിമലയിൽഅയ്യപ്പാന ധാരാളം കണ്ടുവരുന്നു.