Connect with us

ഇന്ത്യയുടെ ഐടി ഹബ്ബായ ബെംഗളൂരു ജീവിതച്ചെലവിന്റെ കാര്യത്തിലും ഏറെ മുന്നിലാണ്. ഉയര്‍ന്ന ശമ്പളമുള്ള ഐടി ജോലിക്കാര്‍ക്കു പോലും അപ്പാര്‍ട്ട്‌മെന്റിന്റെ ഉയര്‍ന്ന വാടക താങ്ങാനാകാത്ത അവസ്ഥയുണ്ട്. ബെംഗളൂരുവില്‍ ഒരു 2 ബിഎച്ച്‌കെ അപ്പാര്‍ട്ട്‌മെന്റിന് പോലും 50000-ലേറെ വാടകയാണ് ഈടാക്കുന്നത്. ഇപ്പോഴിതാ, ഉയര്‍ന്ന വാടകച്ചെലവിന് പുറമേ ഉയര്‍ന്ന വൈദ്യുതി ബില്ലും നഗരത്തിലെ സാധാരണക്കാര്‍ക്ക് തിരിച്ചടിയാവുകയാണ്. 16,000 രൂപയുടെ കറന്റ് ബില്‍ ലഭിച്ച ബെംഗളൂരു യുവാവിന്റെ ഞെട്ടല്‍ ഇതുവരെ മാറിയിട്ടില്ല. തനിക്കു ലഭിച്ച കറന്റ് ബില്‍ യുവാവ് സമൂഹ മാധ്യമത്തില്‍ പങ്കുവെച്ചതോടെ ഇതുമായി ബന്ധപ്പെട്ട് വലിയ ചര്‍ച്ചകളാണ് നടക്കുന്നത്.

16,883 രൂപയുടെ ബില്‍ കണ്ട് അമ്പരന്ന ഇദ്ദേഹം തന്റെ അനുഭവം റെഡ്ഡിറ്റ് എന്ന ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമിലൂടെയാണ് പങ്കുവെച്ചത്. സാധാരണയായി 5,000 മുതല്‍ 9,000 രൂപ വരെ ബില്‍ വരാറുള്ള സ്ഥാനത്താണ് ഇത്തവണ ഇത്രയും വലിയ തുക ഒറ്റയടിക്ക് ലഭിച്ചത്. ബില്ലിന്റെ സ്‌ക്രീന്‍ഷോട്ടും പങ്കുവെച്ചിട്ടുണ്ട്. കറന്റ് ബില്‍ ചര്‍ച്ചയായതോടെ തന്റെ വീട്ടിലെ വൈദ്യുതി ഉപയോഗത്തെക്കുറിച്ചും ഇദ്ദേഹം വിശദീകരിക്കുന്നുണ്ട്. നാലു പേര്‍ താമസിക്കുന്ന വീട്ടില്‍ ഒരു എസി മാത്രമാണുള്ളത്, അതും ദിവസം അഞ്ച് മുതല്‍ ഏഴ് മണിക്കൂര്‍ വരെയാണ് പ്രവര്‍ത്തിപ്പിക്കാറുള്ളത്. ഇതിനു പുറമെ ഒരു ഗെയിമിംഗ് പിസി, ചെറിയ ഇന്‍ഡക്ഷന്‍ കുക്കര്‍, എയര്‍ ഫ്രയര്‍, നാല് ഫാനുകള്‍ എന്നിവയാണ് പ്രധാനമായും ഉപയോഗിക്കുന്നത്.

പരിമിതമായ സൗകര്യങ്ങളിലാണ് ബെംഗളൂരുവിലെ അപ്പാര്‍ട്ട്‌മെന്റില്‍ താമസിക്കുന്നത്. ഈ കുറഞ്ഞ വൈദ്യുതി ഉപയോഗത്തിന് ഇത്രയും വലിയ തുക ബില്‍ വരുന്നത് ബെംഗളൂരുവില്‍ സാധാരണമാണോ എന്നാണ് ഇദ്ദേഹം ചോദിക്കുന്നത്. ഫെബ്രുവരി 18-നകം വൈദ്യുതി ബില്‍ അടയ്ക്കണമെന്നാണ് ബെസ്‌കോം (ബെംഗളൂരു ഇലക്ട്രിസിറ്റി സപ്ലൈ കമ്പനി ലിമിറ്റഡ്) നിര്‍ദേശം. ഈ പോസ്റ്റ് കണ്ട മറ്റു റെഡ്ഡിറ്റ് ഉപയോക്താക്കളും വലിയ അമ്പരപ്പാണ് പ്രകടിപ്പിക്കുന്നത്.

നാലംഗ കുടുംബത്തിന് സാധാരണ ഗതിയില്‍ പരമാവധി 4,000 രൂപയില്‍ താഴെ മാത്രമേ ബില്‍ വരാന്‍ സാധ്യതയുള്ളൂ എന്നാണ് പലരും കമന്റ് ചെയ്തിരിക്കുന്നത്. ചിലരാകട്ടെ പരിഹാസരൂപേണ, നിങ്ങള്‍ ആ കെട്ടിടത്തിന്റെ മുഴുവന്‍ ബില്ലും അടയ്ക്കുകയാണോ എന്നാണ് ചോദിക്കുന്നത്. ഇത്രയും വലിയ തുക വന്നതില്‍ വയറിങ്ങിലെ അപാകതയും ചിലര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. ഉയര്‍ന്ന ബില്‍ അധികൃതരെ എങ്ങനെ ബോധിപ്പിക്കും എന്ന ആശങ്കയിലാണ് ഈ യുവാവ്.