ഷാരോണിന്റെ പേരിൽ പണം തട്ടിയെടുക്കാനാണ് ശ്രമം, പ്രതിക്ക് ജാമ്യം കിട്ടിയതിന് കാരണവും അവർ: മെൻസ് അസോസിയേഷൻ

പാറശാല ഷാരോൺ വധക്കേസിൽ ഷാരോണിന്റെ കുടുംബത്തിനെതിരെ ഓൾ കേരള മെൻസ് അസോസിയേഷൻ. പണം തട്ടിയെടുക്കാനുള്ള ശ്രമമാണ് കുടുംബത്തിന്റേതെന്നും പലരോടും കേസിന് സഹായം എന്ന പേരിൽ പണം തട്ടിയെടുക്കാനാണ് ശ്രമമെന്നും സംഘടന പ്രസിഡന്റ് വട്ടിയൂര്‍ക്കാവ് അജിത് കുമാർ പറഞ്ഞു.

‘ഷാരോണിന്റെ കുടുംബം പണപ്പിരിവാണ് നടത്തുന്നത്. ഷാരോൺ മരിച്ചപ്പോൾ സംഘടന വീട്ടിൽ പോയി പൂർണ പിന്തുണ അറിയിച്ചതാണ്. പെൺകുട്ടിയ്ക്കെതിരെ ശക്തമായ നടപടി എടുക്കണമെന്ന് പറഞ്ഞു. അന്നു കുടുംബം പറഞ്ഞത് സർക്കാരിൽ വിശ്വാസമുണ്ടെന്നാണ്. അതുകൊണ്ട് അന്ന് സംഘടന അതുമായി മുന്നോട്ട് പോയില്ല. എന്നാൽ ഗ്രീഷ്മയ്ക്ക് ജാമ്യം കിട്ടിയപ്പോൾ ഷാരോണിന്റെ സഹോദരൻ എന്നെ ബന്ധപ്പെട്ടു. കേസുമായി മുന്നോട്ട് പോകാൻ സഹായിക്കണമെന്ന് പറഞ്ഞു.

എന്നാൽ അദ്ദേഹത്തിന് വേണ്ടത് കേസിന് സപ്പോർട്ട് അല്ല. പണമാണ്. പണം വേണം എന്നാണ് അവർ പറയുന്നത്. സ്വാധീനത്തിനൊന്നും വഴങ്ങാതെ സംഘടന ഷാരോണിന്റെ കുടുംബത്തിനൊപ്പം നിന്നു. ഷാരോണിന്റെ കേസിൽ ശക്തമായി അവർ ഒപ്പം നിൽക്കും എന്ന് കരുതി. എന്നാൽ ഷാരോണിന്റെ സഹോദരൻ ഷീമോൻ പണമാണ് ചോദിക്കുന്നത്. സുപ്രീം കോടതിയിൽ പോകാൻ കാശില്ല എന്നാണ് പറയുന്നത്. അതു കേൾക്കുമ്പോൾ എല്ലാവരും പണം കൊടുക്കും.

ഷാരോണിന്റെ പേരിൽ പണം അടിച്ചുമാറ്റാൻ മാത്രമാണ് ഷീമോന്റെ ശ്രമം. അൽപ്പമെങ്കിലും ഷാരോണിനോട് മനസാക്ഷിയുണ്ടായിരുന്നെങ്കിൽ ഷാരോണിന്റെ അച്ഛൻ സെക്രട്ടറിയേറ്റിന് മുന്നിൽ ഞങ്ങൾ നടത്തിയ സമരത്തിനെത്തുമായിരുന്നു. വക്കീൽ വക്കാലത്ത് ഒപ്പിടാൻ ചെന്നപ്പോൾ പോലും വരണ്ട എന്നാണ് അവർ പറഞ്ഞത്.

ഹൈക്കോടയിൽ ഷാരോണിന്റെ കുടുംബത്തെ സ്വാധീനിച്ചതു കൊണ്ടു മാത്രമാണ് പെൺകുട്ടിക്ക് ജാമ്യം ലഭിച്ചത്. ഗ്രീഷ്മ സുപ്രീം കോടതിയിൽ പോയിരിക്കുകയാണ് കേസ് തമിഴ്നാട്ടിലേക്ക് മാറ്റാൻ. അവിടെ കേസ് എത്തിയാൽ അവൾ പുഷ്പം പോലെ ഇറങ്ങി പോകും. ഞങ്ങൾക്കൊപ്പം ഷാരോണിന്റെ കുടുംബം നിന്നിരുന്നെങ്കിൽ കേസുമായി സംഘടന മുന്നോട്ട് പോകുമായിരുന്നു. നീചയായിട്ടുള്ള പുരുഷൻമാരുടെ കുടുംബം ഇന്നുള്ളത് കൊണ്ടാണ് പുരുഷൻമാർക്ക് നീതി കിട്ടാത്തത്’. അജിത് കുമാർ പറഞ്ഞു.

Be the first to comment

Leave a Reply

Your email address will not be published.


*