
യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് നേരെയുണ്ടായ അക്രമത്തെ മാതൃക രക്ഷാപ്രവർത്തനമെന്ന് മുഖ്യമന്ത്രി വിശേഷിപ്പിച്ചത് ട്രോൾ സ്വഭാവത്തോടെയാണെന്ന് മന്ത്രി എം ബി രാജേഷ്. മുഖ്യമന്ത്രി പറഞ്ഞത് പകുതി തമാശയാണെന്ന് പറഞ്ഞ എം ബി രാജേഷ്, തെരുവിൽ നേരിടും എന്ന് പറഞ്ഞ
പ്രതിപക്ഷ നേതാവിന്റേത് തങ്കമനസ്സാണോ എന്നും ചോദിച്ചു. അക്രമത്തെ അംഗീകരിക്കുന്നതല്ല മുഖ്യമന്ത്രിയുടെ വാക്കുകളെന്ന് മന്ത്രി കെ രാജൻ വിശദീകരിക്കുന്നു. ബസിന് മുന്നിൽ ചാടിയവരെ രക്ഷിച്ചില്ലെങ്കിൽ, പ്രചാരണം മറ്റൊന്നാകുമായിരുന്നുവെന്നാണ് മന്ത്രി പി രാജീവ് പറയുന്നത്.
അവരെ രക്ഷപ്പെടുത്തിയില്ലായിരുന്നെങ്കിൽ പ്രചാരവേല വേറെയാകുമായിരുന്നുവെന്നും സംയമനം വിടരുത് എന്നാണ് നിലപാടെന്നും പി രാജീവ് കൂട്ടിച്ചേർത്തു. കണ്ണൂരിൽ നവകേരള ബസിന് മുന്നിലേക്ക് ചാടിവീണ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ ജീവൻ രക്ഷിക്കാനാണ് ഡിവൈഎഫ്ഐ പ്രവർത്തകർ
ശ്രമിച്ചതെന്നായിരുന്നു മുഖ്യമന്ത്രിയുടെ പരാമര്‍ശം. മാതൃകാപരമായ പ്രവർത്തനം തുടരണമെന്നും പിണറായി വിജയൻ പറഞ്ഞിരുന്നു. ക്രൂരമായി മർദിച്ചതിന് ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെ വധശ്രമക്കുറ്റത്തിന് കേസെടുത്തപ്പോഴാണ്, ജീവൻ രക്ഷാ പ്രവർത്തനമെന്ന മുഖ്യമന്ത്രിയുടെ വിചിത്ര വാദം.
Leave a Reply