
പീഡന പരാതിയില്‍ സിനിമ ടെലിവിഷന്‍ താരം ഷിയാസ് കരീം അറസ്റ്റിൽ. ചെന്നൈ വിമാനത്താവളത്തിൽ വെച്ചാണ് ഷിയാസ് കരീം പിടിയിലായത്. ലുക്ക് ഔട്ട് നോട്ടീസ് ഉള്ളതിനാൽ ഗൾഫിൽ നിന്നെത്തിയ ഷിയാസിനെ എമിഗ്രേഷൻ ഉദ്യോഗസ്ഥർ തടഞ്ഞു വെക്കുകയായിരുന്നു.
തുടർന്ന് കാസർഗോഡ് ചന്തേര പൊലീസിനെ വിവരം അറിയിച്ചു. പൊലീസ് സംഘം ചെന്നൈയിലെത്തി ഷിയാസിനെ അറസ്റ്റ് ചെയ്യും. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ പരാതി. പൊലീസ് യുവതിയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു
എറണാകുളത്ത് സ്വന്തമായി ജിംനേഷ്യം നടത്തുന്ന ഷിയാസ് ജിംട്രെയിനറെ ആവശ്യമുണ്ടെന്ന് പരസ്യംനല്‍കിയിരുന്നു. ഈ പരസ്യംകണ്ടാണ് ജിംനേഷ്യം പരിശീലകയായ 32-കാരി പ്രതിയെ ബന്ധപ്പെടുന്നത്. തുടര്‍ന്ന് ഇവര്‍ തമ്മില്‍ പരിചയത്തിലായെന്നും സ്ഥാപനത്തിന്റെ ഉടമസ്ഥാവകാശത്തില്‍ പങ്കാളിയാക്കാമെന്ന് പറഞ്ഞ് 11 ലക്ഷം രൂപ പ്രതി വാങ്ങിയതായും പരാതിയില്‍ പറയുന്നു.
2023 മാര്‍ച്ച് 21-ന് ചെറുവത്തൂരിലെ ഹോട്ടലിലേക്ക് വിളിച്ചുവരുത്തി മര്‍ദിച്ചെന്നും രണ്ടുതവണ ഗര്‍ഭഛിദ്രം നടത്തിയെന്നും പരാതിക്കാരി ആരോപിക്കുന്നുണ്ട്. യുവതിയുടെ പരാതിയില്‍ ബലാത്സംഗത്തിനും വിശ്വാസവഞ്ചനയ്ക്കും ഗര്‍ഭഛിദ്രം നടത്തിയതിനും വിവിധ വകുപ്പുകള്‍ പ്രകാരമാണ് പോലീസ് കേസെടുത്തത്.
പരാതിക്കാരിയെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കിയിരുന്നു. തുടര്‍ന്ന് ഹൊസ്ദുര്‍ഗ് ഒന്നാംക്ലാസ് മജിസ്‌ട്രേറ്റിന് മുന്നില്‍ രഹസ്യമൊഴിയും നല്‍കി. പരസ്യമോഡലായിരുന്ന ഷിയാസ് കരീം ബിഗ്‌ബോസ് ഷോയിലൂടെയാണ് ശ്രദ്ധേയനായത്.
Leave a Reply