സുരേഷ് ഗോപിയെ നായകനാക്കി നവാഗതനായ അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ഗരുഡൻ. മിഥുൻ മാനുവൽ തോമസാണ് ചിത്രത്തിന്റെ തിരക്കഥയെഴുതുന്നത്. ചിത്രം നവംബറിൽ തിയേറ്ററുകളിൽ എത്തും. ഇപ്പോഴിതാ തന്റെ ജീവിതത്തിൽ ദുരന്തമായ
ഒരു സിനിമയെ കുറിച്ച് പറയുകയാണ് സുരേഷ് ഗോപി. എന്തോ തലയിലെഴുത്ത് കാരണമാണ് അങ്ങനെ സംഭവിച്ചത് എന്നാണ് സുരേഷ് ഗോപി പറയുന്നത്. രണ്ടാം ഭാവം എന്ന സിനിമ എനിക്ക് ഓർമ്മിക്കാൻ ഇഷ്ടമല്ല. ജീവിതത്തിൽ എന്റെ മകൾ പോയ ദുഃഖം കഴിഞ്ഞാൽ ഏറ്റവും
വലിയ ദുരന്തമാണ് ആ സിനിമ.ലാൽ ജോസിന്റെയും എന്റെയും ഏറ്റവും മികച്ച സിനിമയാണ് അത് എന്നാണ് ഞാൻ വിശ്വാസിക്കുന്നത്. അതിലൊന്നും ഒരു പിഴവും പറ്റിയിട്ടില്ല. എന്തോ ഒരു തലയിലെഴുത്ത് കാരണമാണ് അത് പരാജയപ്പെട്ടത്. രണ്ടാംഭാവം കണ്ടിട്ട് എന്നെ ആദ്യം വിളിച്ചത് രഞ്ജിത്താണ്.
എടാ ഡാഷ് മോനേ, അമ്മ ഓതിത്തന്ന ഹരിനാമ ജപം പഠിച്ചിട്ട് കൊല്ലാൻ നീ മറന്നു പോയി എന്നൊക്കെ പറഞ്ഞാൽ ആരാണ് കേട്ടിരിക്കുക. ആ തോക്ക് എടുത്ത് തിലകന്റെ കയ്യിൽ കൊടുക്കുകയല്ല. അവന്റെ ദേഹത്തു മുഴുവൻ ബുള്ളറ്റ് നിറയ്ക്കണമായിരുന്നു.
അതാ തിയറ്ററിൽ നിന്നു ജനം മോഹിച്ചത്. അതുകൊണ്ടാ പടം പൊട്ടിയത്, എന്നാണ് രഞ്ജിത്ത് എന്നെ വിളിച്ച് പറഞ്ഞത്. ഞാനിത് ലാൽ ജോസിനോട് സൂചിപ്പിച്ചു. ചേട്ടാ, ജോഷിയുടെയും ഷാജി കൈലാസിന്റെയും പടത്തിൽ അഭിനയിക്കുന്നത് വെച്ച് എന്റെ പടത്തെ അസസ് ചെയ്യല്ലേ എന്നായിരുന്നു ലാൽ ജോസിന്റെ മറുപടി. രഞ്ജിത്തിന്റെ ആ അഭിപ്രായം ഭയങ്കര പെയിൻഫുള്ളായിരുന്നു. അതിൽ നിന്നും രക്ഷപ്പെടാൻ ഒരുപാട് സമയമെടുത്തു.